ലോകത്തിന്റെ നായകൻ👑

 ലോകത്തിന്റെ നായകൻ👑


നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ  ചരിത്രം 


ഭാഗം :12

🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦


   അൽ അമീൻ പോയെങ്കിലും ഖദീജയുടെ മനസ്സിൽ നിന്നും ആ രൂപം മാഞ്ഞുപോയില്ല. ഖുറൈശി പ്രമുഖരായ പല യുവാക്കളും വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചിട്ടുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഇല്ലായിരുന്നു.


 എന്നാൽ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ കടന്നുവന്നിരിക്കുന്നു. അൽ അമീൻ എന്ന ചെറുപ്പക്കാരന്റെ രൂപം മനസ്സിനെ തളർത്തുന്നു.


 മേഘം തണലിട്ടുകൊടുത്ത പുണ്യപുരുഷൻ. വേദഗ്രന്ഥങ്ങൾ പ്രവചിച്ച മഹാത്മാവ്. ആ മഹാത്മാവിനു സേവനമർപ്പിക്കാൻ മനസ്സു കൊതിക്കുന്നു. ജീവിതം ആ കാൽക്കൽ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ.


 അപ്പോഴാണു നുസൈഫയുടെ വരവ്. “എന്താണു ഖദീജാ നിനക്കൊരു വല്ലായ്മ. മുഖം വിവർണമായിരിക്കുന്നു. എന്തുപറ്റി നിനക്ക്..?” കൂട്ടുകാരി ചോദിച്ചു.


“ഒന്നുമില്ലെടീ...” ഖദീജ ഒഴിഞ്ഞുമാറി.


 കൂട്ടുകാരി വിടാൻ ഭാവമില്ല. മനസ്സിലുള്ളത് ഉടനെ അറിയണം. “എന്താണെങ്കിലും പറ. പ്രശ്നം ഏതായാലും ഞാൻ പരിഹരിച്ചുതരാം.” - കൂട്ടുകാരി ഉറപ്പുനൽകി.


 “ഇതു നീ വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല.”


 നുസൈഫ വീണ്ടും നിർബന്ധിച്ചു. അവസാനം മനസ്സിലെ ചിന്തകൾ നുസൈഫയെ അറിയിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നുസൈഫ പറഞ്ഞു:


“ഞാനിതിൽ ഇടപെടാൻ പോവുകയാണ്. അൽ അമീനോടു ഞാൻ സംസാരിക്കും. സമ്മതവും വാങ്ങും. നീ നോക്കിക്കോ.”

കൂട്ടുകാരി ഇറങ്ങിക്കഴിഞ്ഞു.


“വേണ്ട... നുസൈഫാ.. കുഴപ്പമുണ്ടാക്കല്ലേ...”


 നുസൈഫ മക്കാപട്ടണത്തിൽ കറങ്ങി നടന്നപ്പോൾ വഴിയിൽ അൽഅമീനെ കണ്ടുമുട്ടി. “ഞാനൊരു കാര്യം ചോദിക്കട്ടെ. വയസ്സ് ഇത്രയുമായില്ലേ. ഇനിയൊരു വിവാഹമൊക്കെ വേണ്ടേ..?”


 “വിവാഹമോ, എനിക്കോ..? അതിനുള്ള വകയൊന്നും എന്റെ കൈവശമില്ല.”


 “വേണ്ട, നല്ല സൗന്ദര്യവും സമ്പത്തും കുലമഹിമയുമുള്ള ഒരു സ്ത്രീ താങ്കളെ വിവാഹത്തിനു ക്ഷണിക്കുന്നു. എന്നു കരുതുക. ആ ക്ഷണം താങ്കൾക്കു സ്വീകരിച്ചുകൂടേ..?”


 അൽഅമീൻ ചിന്താധീനനായി.

“ആരാണവർ..?” - അൽഅമീൻ അമ്പരപ്പോടെ ചോദിച്ചു.


“ഖദീജ”- നുസൈഫ മറുപടി നൽകി.


“ങേ... അതെങ്ങനെ നടക്കാനാണ്..?”


 “അതു നടക്കും. താങ്കളുടെ സമ്മതം കിട്ടിയാൽ മതി.”


 അൽ അമീൻ എതിരൊന്നും പറഞ്ഞില്ല. അപ്പോൾ സമ്മതം തന്നെ. നുസൈഫ സന്തോഷത്തോടെ കൂട്ടുകാരിയുടെ സമീപത്തേക്ക് ഓടി.

അൽ അമീൻ അബൂത്വാലിബിനെ കാണാൻ പോയി. കാര്യങ്ങൾ വിശദമായി സംസാരിച്ചു.


 “മോനേ... ഇതൊരനുഗ്രഹമായിട്ടാണ് എനിക്കു തോന്നുന്നത്. ഞാൻ ഖദീജയുടെ ബന്ധുക്കളുമായി സംസാരിക്കട്ടെ.” 


അൽ അമീൻ ആകെ ആശയക്കുഴപ്പത്തിലാണ്. ഖദീജയെ വിവാഹം കഴിക്കുകയോ..? അവർ മക്കയിലെ പ്രഭ്വിയാണ്, സമ്പന്ന, താനോ, ഒരു ദരിദ്രൻ. പിന്നെങ്ങനെ ഈ വിവാഹം നടക്കും..?


 ആശങ്കകൾ വേഗം നീങ്ങി. ഈ വിവാഹക്കാര്യത്തിൽ ഖദീജ വളരെ സന്തോഷവതിയാണെന്ന് അൽ അമീൻ അറിഞ്ഞു.


 അബൂത്വാലിബും ഖദീജയുടെ ബന്ധുക്കളും ചേർന്നു വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചു. വിവാഹത്തിനു വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചു. വേണ്ട ഒരുക്കങ്ങൾ നടന്നുകഴിഞ്ഞു. വിവാഹ സുദിനം.


 അൽ അമീൻ ബന്ധുക്കളോടും കൂട്ടുകാരോടുമൊപ്പം ഖദീജയുടെ വീട്ടിലെത്തി. വലിയ മഹർ നൽകിയാണു വിവാഹം ചെയ്തത്. വിഭവ സമൃദ്ധമായ സദ്യ. കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങി. ആചാരമനുസരിച്ചു ഖദീജയുടെ വീട്ടിൽ മൂന്നു ദിവസം താമസിക്കണമല്ലോ... 


 അൽഅമീൻ എന്ന ചെറുപ്പക്കാരന് ഇരുപത്തിയഞ്ചു വയസ്സു പ്രായം. ഖദീജ(റ) എന്ന മണവാട്ടിക്കു പ്രായം നാൽപത്. ഒറ്റ നോട്ടത്തിൽ അവർ വളരെ ചെറുപ്പമായിരുന്നു. അവരുടെ

അഴകും പെരുമാറ്റവും നബി ﷺ തങ്ങളെ വല്ലാതെ ആകർഷിച്ചു.


 അൽ അമീനെ ഭർത്താവായിക്കിട്ടിയതിൽ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തന്റെ ശരീരവും തനിക്കുള്ള സ്വത്തും ഖദീജാബീവി ആ കാൽക്കൽ സമർപ്പിച്ചുകഴിഞ്ഞു... 


 ഖദീജ (റ) പ്രവാചകരുടെ മനം ആഹ്ലാദപൂർണമാക്കി. അതോടെ അവർ അത്യുന്നത പദവി പ്രാപിച്ചു... 


     നബിﷺതങ്ങൾക്കു വയസ്സു മുപ്പത്തഞ്ചായി. ആ സമയത്തു നടന്ന ഒരു സംഭവമാണ് ഇനി വിവരിക്കുന്നത്. 


 മക്കാപട്ടണത്തിന്റെ ചുറ്റുപാടും മലകളാണ്. മഴപെയ്താൽ ഉടനെ വെള്ളപ്പൊക്കമുണ്ടാകും. കഅ്ബാലയം വളരെ താഴ്ന്ന ഒരു പ്രദേശത്താണ്. പട്ടണത്തിലെ വെള്ളപ്പൊക്കം ഏറെ ശല്യം

ചെയ്യുന്നത് ഈ മന്ദിരത്തെയാണ്.


 അന്നത്തെ കഅ്ബാലയത്തിന്റെ രൂപം എങ്ങനെയായിരുന്നുവെന്നു കേൾക്കണ്ടേ..?


 വെറും നാലു ചുവരുകൾ. മേൽപുരയില്ല. ചുവരുകൾക്കാണെങ്കിൽ ഒരാളുടെ ഉയരമേയുള്ളൂ. ഇതാണ് അന്നത്തെ കെട്ടിടം. മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കത്തിൽ പെടും. അങ്ങനെ ചുവരുകൾക്കു വിള്ളൽ വന്നു.


 കഅ്ബാലയത്തിനടുത്തേക്കു വെള്ളം കുതിച്ചൊഴുകിവരുന്നതു തടയാൻ കുറെയാളുകൾ ചേർന്നൊരു ബണ്ടു കെട്ടി. അതിനു കുറെ ധനം ചെലവായി. ബണ്ടു കാണാനും അഭിപ്രായം പറയാനും ധാരാളമാളുകൾ വന്നു. ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബണ്ടു പൊളിഞ്ഞുപോയി. കഅ്ബ വെള്ളത്തിൽതന്നെ...


 പുറംനാട്ടുകാരൊക്കെ വരുമ്പോൾ കഅ്ബയെ ഇങ്ങനെ കാണുന്നതു വലിയ കുറച്ചിലായി. ഇതൊന്നു പുതുക്കിപ്പണിയണം. കഅ്ബയുടെ പുതുക്കിപ്പണിക്കു ശുദ്ധമായ ധനം വേണം. ഹലാലായ പണംതന്നെ വേണം. പലിശപ്പണം പാടില്ല. ചുഷണത്തിലൂടെ നേടിയ പണം പറ്റില്ല. തട്ടിപ്പറിച്ച പണവും വേണ്ട...


 ശുദ്ധമായ പണം ശേഖരിച്ചു. പഴയ കെട്ടിടം പൊളിക്കണം. കെട്ടിടമെന്നു പറഞ്ഞാൽ, പറഞ്ഞില്ലേ.. നാലു ചുവരുകൾ. എന്നിട്ടു പുതിയ ചുവരുകൾ പണിയണം, മേൽപുരയും പണിയണം. കെട്ടിടത്തിന് ഉയരം കൂട്ടണം.


 അക്കാലത്തു പുറംനാട്ടിൽ നിന്നും വന്ന ഒരു കപ്പൽ ജിദ്ദാ തുറമുഖത്തു വച്ചു തകർന്നു. ഖുറൈശികൾ ആ കപ്പലിന്റെ പലകകൾ വിലക്കുവാങ്ങി, കപ്പലിലെ ആശാരിപ്പണിക്കാരന്റെ പേരു പറഞ്ഞുതരാം. ബാഖുമുറുമി...


 വിദഗ്ധനായ തച്ചുപണിക്കാരനാണ് ബാഖുമുറുമി. ഖുറൈശികൾ ബാഖുമുറുമിയെ സമീപിച്ച് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങൾ കഅ്ബാലയം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരിക്കുകയാണ്. പൊളിഞ്ഞ കപ്പലിന്റെ പലകകൾ വിലയ്ക്കു വാങ്ങിയിട്ടുണ്ട്. പുതുക്കിപ്പണിയുന്ന ചുമതല താങ്കളെ ഏൽപിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”


 ലോകപ്രസിദ്ധമായ ദേവാലയം പുതുക്കിപ്പണിയാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. ചുവർ പൊളിക്കാനുള്ള സമയമായി. ഖുറൈശി ഗോത്രത്തിലെ എല്ലാ തറവാട്ടുകാരും ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പല കുടുംബങ്ങൾക്കായി ഭാഗിച്ചുകൊടുത്തു. അങ്ങനെ ആദരവോടെ ചുവരുകൾ പൊളിച്ചു തുടങ്ങി, കഅ്ബാലയം പുതുക്കിപ്പണിയാൻവേണ്ടി നബി ﷺ തങ്ങളും കല്ലു ചുമക്കുകയുണ്ടായി.


 ചുവർ ഉയർന്നുവന്നു. ഹജറുൽ അസവദ് വയ്ക്കേണ്ട സ്ഥലം എത്തി. ആരാണ് ഹജറുൽ അസ്‌വദ് വയ്ക്കുക, അതിനുള്ള അവകാശം ആർക്കാണ്..? തറവാട്ടുകാർ തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യാങ്കളിയിലേക്കു കടന്നു. ഒരു രക്തച്ചൊരിച്ചിലിന്റെ വക്കിൽ

നിൽക്കുകയാണവർ..!!


 ഈ അവസ്ഥ കണ്ടു പലരും ദുഃഖിച്ചു. എന്തായാലും ഹജറുൽ അസ്‌വദ് വയ്ക്കുന്നതിന്റെ പേരിൽ ഒരു യുദ്ധം പാടില്ല. പക്ഷെ, എന്തു വഴി..? രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എന്തു വഴി..?


 വൃദ്ധനായ ഒരു നേതാവു മുമ്പോട്ടു വന്നു. എല്ലാവരും ആദരിക്കുന്ന ഒരാൾ. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവ്.


അബൂഉമയ്യ ഹുദൈഫത് ബ്നു മുഗീറ, അദ്ദേഹം ഗോത്രക്കാരോടു വിളിച്ചു പറഞ്ഞു: “രക്തച്ചൊരിച്ചിൽ ഒഴിവാക്കൂ, ഞാനൊരു പരിഹാരമാർഗം പറയട്ടെ.'' എല്ലാവരും തർക്കം മതിയാക്കി അദ്ദേഹത്തെ ശ്രദ്ധിച്ചു.


 “മസ്ജിദുൽ ഹറമിലേക്ക് ഇനി ആദ്യമായി കടന്നുവരുന്ന ആളെ നമുക്കു വിധികർത്താവായി നിയോഗിക്കാം.” എല്ലാവരും അതംഗീകരിച്ചു. അങ്ങനെ അവർ കാത്തിരുന്നു...


തുടരും ... ഇന്‍ ശാ അല്ലാഹ് ...

🔥✨🔥✨🔥✨🔥✨🔥✨🔥


    🌹  الصلاه والسلام عليك♥️

           🌹يا سيدنا يا رسول الله💚

                🌹خد بايد ينا  قلت حيلتنا فادركنا ٠♥️

Comments

Popular Posts