👑ലോകത്തിന്റെ നായകൻ👑

 👑ലോകത്തിന്റെ നായകൻ👑


നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ  ചരിത്രം 


ഭാഗം :09

🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦

   മോൻ ഉമ്മയുടെ മുഖത്തേക്കു നോക്കി. ഉമ്മയുടെ മുഖം വാടിയിരിക്കുന്നു. മുഖത്തു നല്ല ക്ഷീണം. ഒട്ടകപ്പുറത്ത് ഇരിപ്പുറക്കുന്നില്ല. ഉമ്മക്കെന്തു പറ്റി..?


"ഉമ്മാ..” മകൻ വേദനയോടെ വിളിച്ചു.


“ഉമ്മയ്ക്ക്... വയ്യ മോനേ...” നേർത്ത ശബ്ദം.


 ഒട്ടകം മുട്ടുകുത്തി. യാത്ര നിറുത്തി അവർ താഴെയിറങ്ങി. ഉമ്മ താഴെ കിടന്നു. വെള്ളം കുടിച്ചു. ക്ഷീണം കുറയുന്നില്ല. ആറു വയസ്സുകാരന്റെ മനസ്സു തപിച്ചു... 


 ഉമ്മ എന്താണെഴുന്നേൽക്കാത്തത്..? ഉമ്മ എഴുന്നേറ്റിട്ടുവേണം യാത്ര തുടരാൻ. യാത്ര ചെയ്താലല്ലേ മക്കത്തെത്തൂ...! മക്കത്തെത്തിയാലല്ലേ ഉപ്പുപ്പയെ കാണാൻ പറ്റൂ...


 മകൻ വെപ്രാളത്തോടെ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഉമ്മ കണ്ണു തുറന്നു. മകനെ നോക്കി. പിന്നെ ഉമ്മു അയ്മൻ എന്ന പെൺകുട്ടിയെ നോക്കി. ഇരുവരും സമീപത്തുതന്നെയുണ്ട്...


 ഉമ്മയുടെ തളർന്ന കൈകൾ ചലിച്ചു. പൊന്നുമോന്റെ കൊച്ചു കൈ പിടിച്ചു. അത് ഉമ്മുഅയ്മന്റെ കയ്യിൽ വച്ചുകൊടുത്തു. എന്നിട്ടു മെല്ലെ പറഞ്ഞു:


 “ഈ... കിടപ്പിൽ... ഞാനെങ്ങാൻ... മരിച്ചുപോയാൽ... എന്റെ പൊന്നുമോനെ... അവന്റെ ഉപ്പുപ്പായുടെ കയ്യിൽ കൊണ്ടുചെന്ന്... ഏല്പിക്കണം.”


 ഞെട്ടിപ്പോയി. എന്താണ് ഉമ്മ പറഞ്ഞത്..? മോൻ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മുഅയ്മനും കരച്ചിലടക്കാനായില്ല. ദുഃഖം തളംകെട്ടിനിന്നു. അവിടെ മരണത്തിന്റെ കാലൊച്ച..!!


 ഇരുപതു വയസ്സുള്ള ആമിന(റ). മോനെ കണ്ടു കൊതിതീർന്നില്ല. കണ്ണുകൾ തളരുന്നു. നെറ്റിത്തടം വിയർക്കുന്നു. ശ്വാസം നിലച്ചു. കണ്ണുകൾ അടഞ്ഞു. ശരീരം നിശ്ചലമായി. മരണം കൺമുമ്പിൽ കണ്ട കുട്ടി...


 പിതാവിനെ കണ്ടിട്ടില്ല. ഖബറിടം കണ്ടു. അതിന്റെ ദുഃഖവും സഹിച്ചു. ഏറെ കഴിയും മുമ്പു മാതാവും ഇതാ ചലനമറ്റു കിടക്കുന്നു. ഇനിയുള്ള യാത്രയിൽ അവർ കൂട്ടിനില്ല...


 ആമിന(റ)യുടെ ജനാസ അവിടെ ഖബറടക്കപ്പെട്ടു. ആറു വയസ്സുകാരൻ ദുഃഖം കടിച്ചമർത്തി. വീണ്ടും യാത്ര. മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടി. മാതാവിന്റെ മരണരംഗം കൺമുമ്പിൽ നിന്നും മായുന്നില്ല...


 ഒട്ടകം വന്നു. ഒട്ടകക്കട്ടിലിൽ നിന്നും പൊന്നുമോനും ഉമ്മുഅയ്മനും ഇറങ്ങിവന്നു. ആറുവയസ്സുകാരന്റെ കരയുന്ന കണ്ണുകൾ...


“ഉപ്പുപ്പാ...” കുട്ടി നിയന്ത്രണം വിട്ടു കരഞ്ഞു...


“പൊന്നുമോനേ..." മോനും ഉപ്പുപ്പായും കെട്ടിപ്പിടിച്ചു കരഞ്ഞു.


 എന്റെ റബ്ബേ...!! ഈ മോന്റെ ഗതി... അബ്ദുൽ മുത്വലിബിനു കുട്ടിയോടുള്ള സ്നേഹവും വാത്സല്യവും വർധിച്ചു. ഇനി ഈ കുട്ടിക്കു ഞാൻ മാത്രമേയുള്ളൂ...


 അവർ ഒന്നിച്ച് ആഹാരം കഴിക്കും, ഒരേ പാത്രത്തിൽ നിന്ന്. ഒന്നിച്ചു നടക്കാനിറങ്ങും. ഒരേ വിരിപ്പിൽ കിടന്നുറങ്ങും. കുട്ടിയെ വിട്ടുപിരിയാനാവുന്നില്ല. രണ്ടു വർഷങ്ങൾ കടന്നുപോയി. കുട്ടിക്ക് എട്ടു വയസ്സായി. വൃദ്ധനായ അബ്ദുൽ മുത്വലിബും മരണപ്പെട്ടു...


 ആളുകൾ ഓടിക്കൂടി. അവർ കണ്ട കാഴ്ചയെന്താണ്..? മയ്യിത്തു കിടത്തിയ കട്ടിലിന്റെ കാലിൽ പിടിച്ചു പൊട്ടിക്കരയുന്ന എട്ടുവയസ്സുകാരൻ...


 ദുഃഖത്തിനുമേൽ ദുഃഖം. മക്കയുടെ നേതാവിനു ഖബർ തയ്യാറായി. മയ്യിത്തു കട്ടിൽ നീങ്ങിയപ്പോൾ കുട്ടി പിന്നാലെ നടക്കുന്നു. ഖബറടക്കം കഴിഞ്ഞു. ഒഴിഞ്ഞ മയ്യിത്തു കട്ടിലുമായി ജനങ്ങൾ മലയിറങ്ങിവരുമ്പോൾ പലരും കുട്ടിയെ ശ്രദ്ധിച്ചു. ഉപ്പുപ്പയുടെ ഖബറിനുനേരെ പലതവണ തിരിഞ്ഞു നോക്കിക്കൊണ്ട് എട്ടു വയസ്സുകാരൻ നടന്നുവരുന്നു...


 വീട്ടിലെത്തി. ഉപ്പുപ്പ കിടന്ന കട്ടിൽ. ഉപ്പുപ്പായെ കെട്ടിപ്പിടിച്ചുകൊണ്ടു താനും ഈ കട്ടിലിലാണു കിടന്നത്. ഇതാ... കട്ടിൽ ഒഴിഞ്ഞു കിടക്കുന്നു. എന്റെ ഉപ്പൂപ്പ പോയി...


   നാലു വർഷങ്ങൾ പിന്നിട്ടു. അന്ന്, അബ്ദുല്ല (റ)വിന്റെയും ആമിന(റ)യുടെയും പൊന്നോമന പുത്രനു വയസ്സ് പന്ത്രണ്ട്. ശാമിലേക്കു ഖാഫില പുറപ്പെടാൻ സമയമായി. കൊല്ലത്തിലൊരിക്കൽ അബൂത്വാലിബും ഖാഫിലയോടൊപ്പം പോകും...


“ഞാനും കൂടിവരാം”- കുട്ടിയുടെ ആവശ്യം.


“പൊന്നുമോനേ... മോനെക്കൊണ്ട് അത്രയും ദൂരം സഞ്ചരിക്കാനാവില്ല. വളരെ പ്രയാസമാണ്. മോൻ ഇവിടെ ഇരുന്നാൽ മതി.” അബൂത്വാലിബ് കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കി...


"അതൊന്നും സാരമില്ല. ഞാനും വരാം” കുട്ടി നിർബന്ധം പിടിച്ചു.


 അബൂത്വാലിബ് വല്ലാതെ വിഷമിച്ചു. കുട്ടിയെ കൂടെ കൊണ്ടു പോകാൻ പറ്റില്ല. മരുഭൂമിയിലെ ദീർഘയാത്രയാണ്. കൊണ്ടുപോകാതിരുന്നാൽ കുട്ടിയുടെ മനസ്സു വേദനിക്കും. എന്തുവേണം. കുട്ടിയെ വേദനിപ്പിച്ചുകൂടാ...


“മോനെയും കൂടി കൊണ്ടുപോകാം.” കുട്ടിക്കു സന്തോഷം.


 ഖാഫില പുറപ്പെട്ടു. അബൂത്വാലിബ് തന്റെ അരികിൽത്തന്നെ കുട്ടിയെ ഇരുത്തി. ഈ യാത്രയും കുട്ടിക്കു വളരെ പ്രയോജനപ്പെട്ടു. ഓരോ സ്ഥലത്തെത്തുമ്പോഴും അബൂത്വാലിബ് ആ സ്ഥലത്തെക്കുറിച്ചു കുട്ടിക്കു വിവരിച്ചുകൊടുക്കും. കേട്ടതെല്ലാം ഓർമയിൽ വെക്കും. 


 സന്തോഷകരമായ യാത്ര. യാത്രക്കാർ ബുസ്റാ എന്ന സ്ഥലത്ത് എത്തി. അവർ അവിടെ അൽപനേരം വിശ്രമിച്ചു. ഒരു ക്രിസ്തീയ പുരോഹിതൻ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബുഹയ്റ.


 പൂർവവേദങ്ങൾ പഠിച്ചിട്ടുള്ള പണ്ഡിതനാണു ബുഹയ്റ. അതിലെ സൂചനകൾ വെച്ചുനോക്കിയാൽ ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ആ പ്രവാചകന്റെ ലക്ഷണങ്ങൾ വേദങ്ങളിൽ വിവരിച്ചിട്ടുണ്ട്. ആ ലക്ഷണങ്ങൾ ഈ കുട്ടിയിൽ

കാണുന്നുണ്ട്. ബുഹയ്റ അബൂത്വാലിബിന്റെ മുമ്പിലെത്തി.

എന്നിട്ടൊരു ചോദ്യം:


“ഈ കുട്ടി ഏതാണ്..?”


“എന്റെ മകൻ”- അബൂത്വാലിബ് പറഞ്ഞു.


“നിങ്ങളുടെ സ്വന്തം മകനാണോ..?”- ബുഹയ്റ ചോദിച്ചു. അബൂത്വാലിബ് എന്തോ ആലോചിക്കുന്നു.


“നിങ്ങളുടെ മകനാകാൻ വഴിയില്ല. പറയൂ, ഈ കുട്ടിയുടെ പിതാവ് ആരാണ്?”- ബുഹയ്റ തറപ്പിച്ചു ചോദിച്ചു.


“എന്റെ സഹോദര പുത്രനാണ്”- അബൂത്വാലിബ് പറഞ്ഞു.


“നിങ്ങളുടെ സഹോദരനെവിടെ..?”


“മരിച്ചുപോയി”


“എപ്പോൾ..?” 


“ഈ കുട്ടി പ്രസവിക്കുന്നതിനു മുമ്പ്”


“എങ്കിൽ ഈ കുട്ടി അതുതന്നെ.”


“ങേ... എന്താ... എന്താ പറഞ്ഞത്..?”


 "ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ഈ കുട്ടിയിൽ പ്രവാചക ലക്ഷണങ്ങൾ കാണുന്നുണ്ട്. നിങ്ങൾ സൂക്ഷിക്കണം. ജൂതന്മാർ ഈ കുട്ടിയെ കാണാൻ ഇടവന്നാൽ ഉപദ്രവിക്കും. ഉടനെ തിരിച്ചുപോകണം. ശത്രുക്കൾ കാണാൻ ഇടവരരുത്...”


 അബൂത്വാലിബ് ഭയന്നുപോയി. പിന്നീടെല്ലാം ധൃതിപിടിച്ചായിരുന്നു. ശാമിലെത്തി. കച്ചവടകേന്ദ്രങ്ങൾ ഉണർന്നു. വ്യാപാര കാര്യങ്ങൾ പെട്ടെന്നവസാനിപ്പിച്ചു വേഗം മടങ്ങി.


 കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ഉൽക്കണ്ഠയായി. ജൂതന്മാർ കാണാതെ നോക്കണം. അവർ കുട്ടിയെ തിരിച്ചറിയും. പൊന്നുമോനെയും കൊണ്ടു മക്കയിൽ തിരിച്ചെത്തിയിട്ടേ ആശ്വാസമായുള്ളൂ. ഇനി ദൂരയാത്രയ്ക്കൊന്നും അയയ്ക്കരുത്

എന്നു തീരുമാനിക്കുകയും ചെയ്തു.


 കുട്ടി ഇടയ്ക്കൊക്കെ വീട്ടിലെ കുട്ടികളോടൊപ്പം ആടിനെ മേയ്ക്കാൻ പോകുമായിരുന്നു. ഉന്നത കുടുംബത്തിലെ കുട്ടികളും മേച്ചിൽ സ്ഥലത്തുണ്ടാകും. മക്കക്കാർക്കൊക്കെ അബ്ദുല്ലയുടെ പുത്രനോടു വലിയ സ്നേഹമാണ്. ഒരു ബഹളത്തിനും പോകില്ല. ആളുകളെ സഹായിക്കും. സത്യം മാത്രമേ പറയുകയുള്ളൂ. മക്കക്കാർ കുട്ടിയെ "അൽ അമീൻ” എന്നുവിളിച്ചു...


 അൽഅമീൻ എന്നു പറഞ്ഞാൽ എന്താ അർത്ഥം..? വിശ്വസ്തൻ എന്നുതന്നെ. വാക്കു പറഞ്ഞാൽ വിശ്വസിക്കാം. കള്ളം പറയില്ല... 


 മക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. അവർ ഇടയ്ക്കിടെ ബഹളം വയ്ക്കും. നിസ്സാര കാരണം മതി, അടിപിടികൂടും. എല്ലാവർക്കും പ്രതികാര ചിന്തയാണ്. അതില്ലാത്തവർ കുറവാണ്. ഇങ്ങോട്ടു പറഞ്ഞാൽ അങ്ങോട്ടു പറയും. ഇങ്ങോട്ടടിച്ചാൽ അങ്ങോട്ടുമടിക്കും. ഗോത്രങ്ങൾക്കിടയിൽ പ്രതികാര ചിന്ത വളരെ ശക്തമായിരുന്നു...


തുടരും ... ഇന്‍ ശാ അല്ലാഹ് ...

💚❤️💚❤️💚❤️💚

    🌹  الصلاه والسلام عليك♥️

           🌹يا سيدنا يا رسول الله💚

              

Comments

Popular Posts