👑ലോകത്തിന്റെ നായകൻ👑

 👑ലോകത്തിന്റെ നായകൻ👑


നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ  ചരിത്രം 


ഭാഗം :10

🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦


   നബി ﷺ തങ്ങൾക്കു പതിനാലു വയസ്സുള്ളപ്പോൾ വലിയൊരു യുദ്ധം നടന്നു. നാലു വർഷം നീണ്ടുനിന്ന യുദ്ധം. ഫിജാർ യുദ്ധം. ഖുറയ്ശ്, ഖയ്സ് എന്നീ ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധം... 


 നീതി ഖുറയ്ശികളുടെ ഭാഗത്തായിരുന്നു. നബിﷺയുടെ പിതൃസഹോദരന്മാരായിരുന്നു യുദ്ധത്തിനു നേതൃത്വം വഹിച്ചിരുന്നത്. അമ്പുകൾ പെറുക്കിക്കൊടുക്കുക എന്ന ജോലി അൽ അമീനും ചെയ്തിരുന്നു. ഖുറയ്ശികളുടെ പതാക വഹിച്ചിരുന്നത് സുബയ്ർ എന്ന പിതൃവ്യനായിരുന്നു. 


 യുദ്ധംമൂലം നാടു നശിച്ചു. മക്കയുടെ പ്രതാപത്തിനു മങ്ങലേറ്റു. സർവത്ര ദാരിദ്രം പടർന്നു. കൊല്ലപ്പെട്ടവർ നിരവധിയാണ്. അവരുടെ മക്കളെ നോക്കാനാളില്ല. അവർ നാഥനില്ലാതെ അലഞ്ഞുനടന്നു. അവരെ പലരും ആക്രമിച്ചു. ഈ അവസ്ഥ അൽഅമീൻ എന്ന കുട്ടിയെ വേദനിപ്പിച്ചു...


 തന്റെ സമപ്രായക്കാരുടെ കഷ്ടപ്പാടുകൾ ആ കുട്ടി ആശങ്കയോടെ നോക്കിക്കണ്ടു. കൊല്ലപ്പെട്ടവരുടെ വിധവകളുടെ

അവസ്ഥ ദയനീയമായിരുന്നു.


 ഒരു യുദ്ധത്തിന്റെ കെടുതികൾ നേരിൽക്കണ്ടു. മറക്കാനാവാത്ത ദുരിതങ്ങൾ. വിദേശികൾക്കു ഖുറൈശികളോടുണ്ടായിരുന്ന ഭയവും ആദരവും പോയി.

ഖുറൈശികൾ വളരെയേറെ വേദന സഹിച്ചു. ഉക്കാള് ചന്തയിൽ വച്ചാണു കലഹം പൊട്ടിപ്പുറപ്പെട്ടത്...


കഅ്ബയും അതിന്റെ പരിസര പ്രദേശങ്ങളും അടങ്ങുന്ന 'ഹറം' പുണ്യഭൂമിയായി പണ്ടേ കരുതിപ്പോരുന്നതാണ്. അവിടെവച്ചു യുദ്ധവും കലഹവും പാടില്ല. പക്ഷേ ശത്രുക്കൾ ഇവിടെ യുദ്ധക്കളമാക്കിയില്ലേ? എങ്ങനെ സഹിക്കും..?


 റജബ്, ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നീ മാസങ്ങൾ വളരെ വിശുദ്ധമാണ്. യുദ്ധം നിരോധിക്കപ്പെട്ട മാസമാണെന്നു പൗരാണികമായിത്തന്നെ വിശ്വസിച്ചുവന്നിരുന്നു. ഫിജാർ യുദ്ധം എല്ലാ പാരമ്പര്യങ്ങളും തകർത്തുകളഞ്ഞു. മാസങ്ങളുടെ മാന്യതപോലും കളങ്കപ്പെടുത്തി.


 ഇത് അധാർമിക യുദ്ധമാണ്. ഫിജാർ യുദ്ധം എന്ന പേരിന്റെ അർത്ഥം തന്നെ അതാണ്. മക്കയിൽ നാശം വിതച്ച ഫിജാർ യുദ്ധം. ഖുറൈശികൾ ചിന്തിച്ചു. അവർ ആലസ്യത്തിൽ നിന്നുണർന്നു.


 മക്കാപട്ടണത്തിനു നേരെ ആക്രമണം നടത്താൻ മുമ്പെങ്ങും ഒരു ഗോത്രക്കാരും തുനിഞ്ഞിട്ടില്ല. അറബ് ഗോത്രങ്ങൾ ഇപ്പോൾ അതിനു ധൈര്യപ്പെട്ടിരിക്കുന്നു.


 മക്കയിൽ വച്ചു യാത്രക്കാർ ആക്രമിക്കപ്പെടാറില്ല. വിദേശികളെ ഉപ്രദവിക്കാറില്ല. ഇപ്പോൾ ധിക്കാരികൾ അതൊക്കെ ചെയ്തിരിക്കുന്നു.


 സബീദ് ഗോത്രക്കാരനായ ഒരു കച്ചവടക്കാരൻ മക്കയിൽ വന്നു. ആരോ അയാളെ ആക്രമിച്ചു. കൈവശമുള്ള വസ്തുക്കളൊക്കെ തട്ടിപ്പറിച്ചു. അയാൾ ഖുറൈശികളുടെ സമീപത്തു വന്നു സങ്കടം പറഞ്ഞു.


 ഈ സംഭവം ഖുറൈശികളെ ഇരുത്തിച്ചിന്തിപ്പിച്ചു. അനാഥകളും വിധവകളും സംരക്ഷിക്കപ്പെടണം. യാത്രക്കാർ ആക്രമിക്കപ്പെടരുത്. മക്കാപട്ടണത്തെ ആക്രമിക്കരുത്.


 ഇതൊക്കെ സാധ്യമാകാൻ എന്തു ചെയ്യണം..? ഖുറൈശീ പ്രമുഖർ അബ്ദുല്ലാഹിബ്നു ജുദ്ആന്റെ വീട്ടിൽ സമ്മേളിച്ചു. സുദീർഘമായി ചർച്ച നടത്തി. ചില തീരുമാനങ്ങളെടുത്തു.


 ബനൂഹാശിം, ബനുമുത്വലിബ്, ബനു അബ്ദിമനാഫ്, ബനുഅസദ്, തയമുബ്നു മുർറ എന്നീ കുടുംബങ്ങൾ ചർച്ചയിൽ പങ്കെടുത്തു. അൽ അമീൻ എന്ന ചെറുപ്പക്കാരനും പങ്കെടുത്തു. അവർ

താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.


◉ മക്കയിൽ വച്ചു സ്വന്തം കുടുംബക്കാരോ അല്ലാത്തവരോ ആക്രമിക്കപ്പെടരുത്.


◉ വഴിയാത്രക്കാർക്കു സംരക്ഷണം നൽകുന്നതാണ്.


◉ മർദ്ദിതനു സംരക്ഷണം നൽകും.


◉ മർദിക്കപ്പെടുന്നവരെ സഹായിക്കും. അവരുടെ അവകാശങ്ങൾ തിരിച്ചുകിട്ടും വരെ സമരം ചെയ്യും. 


 ഈ ഉടമ്പടിക്ക് 'ഹിൽഫുൽ ഫുളൂൽ' എന്നു പറയുന്നു.


 പിതൃവ്യനായ സുബൈറിനോടൊപ്പം ബാലനായ നബി ﷺ തങ്ങൾ ഈ ഉടമ്പടി തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. പിൽക്കാലത്തു ഹിൽഫുൽ ഫുളൂലിനെ പുകഴ്ത്തിക്കൊണ്ടു നബി ﷺ തങ്ങൾ സംസാരിച്ചിട്ടുണ്ട്.


“ഹിൽഫുൽ ഫുളൂലിനെ ഞാൻ മേത്തരം ചുവന്ന ഒട്ടകങ്ങളേക്കാൾ വിലമതിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭത്തിനു ക്ഷണം കിട്ടിയാൽ ഇനിയും ഞാൻ സ്വീകരിക്കും,”


 ഈ ഉടമ്പടി സംരക്ഷിക്കാൻ ഖുറൈശി ഖബീലയിലെ എല്ലാ കുടുംബങ്ങളും യോജിച്ചുനിന്നു. അതുകാരണം അഗതികൾക്കും അനാഥകൾക്കും സംരക്ഷണം ലഭിച്ചു. മക്കയിൽ വച്ച് അക്രമങ്ങൾ നടന്നില്ല. സമാധാനത്തിന്റെ കാലഘട്ടം വന്നു.


 അബൂത്വാലിബാണ് അന്നു മക്കയുടെ പ്രധാന നായകൻ. ഫിജാർ യുദ്ധം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. മക്കയുടെ നാശം തന്റെ അധികാരത്തെ തകിടം മറിക്കുന്നതായി അദ്ദേഹത്തിനു തോന്നി. സമാധാനക്കരാറിലൂടെ കാര്യങ്ങൾ പുരോഗമിച്ചുവന്നതോടെ അദ്ദേഹത്തിന് ആശ്വാസമായി...


   ഒരു ഖുറൈശി പ്രമാണിയുടെ കഥ പറഞ്ഞുതരാം. പേര് ആസ്വ്. ഒട്ടകപ്പുറത്തു ചരക്കുമായി വന്ന ഒരു കച്ചവടക്കാരനെ ആസ്വ് കണ്ടു. ചരക്കു കണ്ടപ്പോൾ വാങ്ങാൻ മോഹം...


 “നിങ്ങളുടെ പേരെന്താണ്?” ആസ്വ് കച്ചവടക്കാരനോടു ചോദിച്ചു.


 “എന്റെ പേര് സുബൈദി”- കച്ചവടക്കാരൻ പേരു പറഞ്ഞു.


 കച്ചവടച്ചരക്കു പരിശോധിച്ചശേഷം ആസ്വ് പറഞ്ഞു: “നിങ്ങളുടെ ചരക്ക് എനിക്കു വേണം. വില പറയൂ...”


 സുബൈദി വില പറഞ്ഞു. ആസ്വ് സമ്മതിച്ചു. ചരക്കു കൈമാറി. പണം റൊക്കം തരാനില്ല. കടം തരണം. ആസ്വ് നേതാവാണ്. പ്രസിദ്ധനും ധനികനുമാണ്. പണം ഉടനെ കിട്ടുമെന്നായിരുന്നു സുബൈദിയുടെ പ്രതീക്ഷ.


 കടം പറഞ്ഞപ്പോൾ വിഷമം തോന്നി. എങ്കിലും സമ്മതിച്ചു. അവധിയും പറഞ്ഞല്ലോ; പറഞ്ഞ അവധിക്കു പണം കിട്ടുമെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിൽ മടങ്ങിപ്പോയി.


നിശ്ചിത ദിവസം സുബൈദി ആസ്വിന്റെ വീട്ടിലെത്തി. “എന്റെ ചരക്കിന്റെ വില തന്നാലും.” സുബൈദി വിനയപൂർവം അപേക്ഷിച്ചു...


 “പ്രിയപ്പെട്ട സുബൈദി. പണമൊന്നും വന്നില്ലല്ലോ. കുറച്ചു ദിവസം കൂടി കഴിയട്ടെ” - ആസ്വ് മറ്റൊരു അവധി പറഞ്ഞു.


 സുബൈദി എന്തു പറയും..? ശക്തനായ നേതാവല്ലേ ആസ്വ്. സുബൈദി മടങ്ങിപ്പോയി. വളരെ ദുഃഖത്തോടെ. പലതവണ സുബൈദി വന്ന് ആസ്വിനെ കണ്ടു. പണം കിട്ടിയില്ല.


 നിരാശനായ കച്ചവടക്കാരൻ പല ഖുറൈശി നേതാക്കളെയും കണ്ടു. അവരോടു പരാതി പറഞ്ഞു. ആരും സുബൈദിയുടെ ദുഃഖം കണ്ടില്ല. പ്രമുഖനായ ആസ്വിനെതിരെ എന്തെങ്കിലും സംസാരിക്കാൻ അവരാരും തയ്യാറായില്ല.


 സുബൈദി നിരാശനായി. ഇനി ആരോടു പറയും..? ചില തറവാട്ടുകാരെ ചെന്നു കണ്ടു സങ്കടം പറഞ്ഞു. ആസ്വിന്റെ കയ്യിൽ നിന്നും ചരക്കുകളുടെ വില വാങ്ങിത്തരണം. അവരിൽ ചിലരുടെ മനസ്സലിഞ്ഞു. 


 മക്കക്കാരനല്ലാത്ത ഒരാളാണു സുബൈദി. അക്കാരണംകൊണ്ട് ഇത്രയും ക്രൂരത കാണിക്കാമോ, ഇത് അക്രമമല്ലേ..?


 സുബൈദിയുടെ കാര്യം ചർച്ച ചെയ്യാൻ വേണ്ടി ചില തറവാട്ടുകാർ യോഗം ചേർന്നു. ഹാശിം, മുത്വലിബ്, അസദ്, സുഹ്റ എന്നീ തറവാട്ടുകാരാണ് ഒത്തുകൂടിയത്...


 അബ്ദുല്ലാഹിബ്നു ജുദ്ആൻ എന്ന പ്രമുഖന്റെ വീട്ടിൽ അവർ സമ്മേളിച്ചു. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. സുബൈദിയുടെ അവകാശം പിടിച്ചുവാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.


 അൽഅമീൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നു.“അക്രമിക്കപ്പെട്ടവനെ നാം സഹായിക്കും. അവൻ മക്കക്കാരനോ വിദേശിയോ ആരാകട്ടെ.” യോഗം പ്രഖ്യാപിച്ചു.


 നേതാക്കൾ ഒന്നിച്ചിറങ്ങി. സുബൈദിനെയും കൂട്ടി നേരെ നടന്നു, ആസ്വിന്റെ വീട്ടിലേക്ക്.


 “ആസ്... താങ്കൾ ഖുറൈശി പ്രമുഖനാണ്. ഒരു കച്ചവടക്കാരന്റെ ചരക്കു വാങ്ങിയിട്ടു വില നൽകാതിരിക്കുക. അത് അക്രമമാണ്. മര്യാദക്കു സുബൈദിയുടെ ചരക്കിന്റെ വില നൽകൂ....! ചരക്കിന്റെ വില നൽകിയില്ലെങ്കിൽ ഞങ്ങൾ ബലംപ്രയോഗിക്കും. ഇതു നിസ്സാര കാര്യമല്ല.”


 ആസ്വ് പിന്നെ മടിച്ചുനിന്നില്ല. സുബൈദിക്കു പണം നൽകി. അൽഅമീൻ വളരെ സന്തോഷവാനായിരുന്നു. അക്രമിക്കപ്പെട്ട സുബൈദിയുടെ അവകാശത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ പ്രവാചകൻ ﷺ പിൽക്കാലത്തെ പ്രശംസിക്കാറുണ്ടായിരുന്നു.


 മറക്കാനാവാത്ത സംഭവമായിരുന്നു അത്. അക്രമിക്കപ്പെട്ടവന്റെ അവകാശം നേടിയെടുക്കാനുള്ള ധീരമായ സംരംഭം. ധീരമായ പ്രതിജ്ഞ. ഇസ്ലാമിക കാലത്തും അതിനു പ്രസക്തിയുണ്ട്.


 സ്വഹാബികൾ ഈ സംഭവം അഭിമാനപൂർവം തങ്ങളുടെ കൂട്ടുകാരെ അറിയിച്ചു. അങ്ങനെ സംഭവം പ്രസിദ്ധമായിത്തീർന്നു. ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു...


തുടരും ... ഇന്‍ ശാ അല്ലാഹ് ...

🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦🔥🇸🇦


    🌹  الصلاه والسلام عليك♥️

           🌹يا سيدنا يا رسول الله💚

                🌹خد بايد ينا  قلت حيلتنا فادركنا ٠♥️

Comments

Popular Posts